t k madhavan 2

Alummoottil is an aristocratic family in south central Kerala.

. . .

സാമൂഹ്യ സേവനത്തിൻ്റെ പാതയിൽ

കുട്ടിക്കാലത്തു തനിക്ക് നേരിടേണ്ടി വന്ന ജാതീയ പരമായ വേർതിരിവും സാമൂഹിക അന്തരീക്ഷത്തിൽ അന്ന് നിലനിന്നിരുന്ന അസമത്വവും അദ്ദേഹത്തിൻ്റെ ചിന്തകളെ കേരള സാമൂഹിക രംഗത്ത് തനിക്കു വരുത്തുവാൻ കഴിയുന്ന മാറ്റങ്ങളെ ക്കുറിച്ചു ബോധവാനാക്കി.അയിത്തം, തീണ്ടൽ എന്നീ അനാചാരങ്ങളും സാമൂഹിക ഉച്ച നീചത്വങ്ങളും നിലനിന്നിരുന്ന കാലഘട്ടത്തിലാണ് മാധവൻ സമൂഹപരിഷ്കരണത്തിനിറങ്ങിയത്. നമ്പൂതിരി, ക്ഷത്രിയർ, നായന്മാരും നസ്രാണികളും, ഈഴവന്മാർ, പുലയർ, പാണർ തുടങ്ങിയവർ ക്രമം പോലെ താഴോട്ട് തൊട്ടുകൂടായ്മ വച്ചു പുലർത്തിയിരുന്നു.തീണ്ടൽ എന്ന ഒരു നിശ്ചിത ദൂരത്തിനടുത്ത് വരാനിടയായാൽ കീഴ്ജാതിക്കാരെ മർദ്ദിക്കാനും ശിക്ഷിക്കാനും മേൽജാതിക്കാർക്കു അവകാശമുണ്ടായിരുന്നു.തുടർന്ന് സമൂഹത്തിൽ ജാതീയപരമായിട്ടുള്ള അനീതി നേരിട്ടുകൊണ്ടിരുന്ന ,താനുൾപ്പെടുന്ന ഈഴവ സമുദായത്തെ ഒരു കുടക്കീഴിൽ കൊണ്ട് വന്ന് സാമൂഹ്യമായ അനീതിക്കെതിരെ ഒന്നിച്ചു നിന്ന് പോരാടുവാൻ അദ്ദേഹം തീരുമാനിച്ചു.ആയതിനു ഒരു പ്രസ്ഥാനം ആവശ്യമാണ് എന്ന തിരിച്ചറിവിൽ അദ്ദേഹത്തിൻ്റെ ശ്രമഫലമായി 1902-ൽ ഈഴവ സമാജം സ്ഥാപിച്ചു.

1902 -ല്‍ ഹരിപ്പാട് ഇംഗ്ലീഷ് ഹൈസ്‌ക്കൂളില്‍ രണ്ട് ഈഴവ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നതിലേക്കായി ടി .കെ .മാധവന്‍ ശ്രമിച്ചു.നിയമം അനുകൂലമായിരുന്നു.എന്നാല്‍,സവർണ്ണരുടെ എതിര്‍പ്പു ഭയന്ന് ഹെഡ് മാസ്റ്റര്‍ പ്രവേശനം നിഷേധിച്ചു.തുടര്‍ന്ന് എഴുത്തു കുത്തുകള്‍ വഴി സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ എം.രാജരാജവര്‍മ്മ ഇടപെട്ട് പ്രവേശനം നല്‍കി.ഇതിനെ തുടര്‍ന്ന് ലഹളയുണ്ടായി.ഈ ലഹളയാണ് ഈഴവ ലഹളയായി തിരുവിതാംകൂറിൽ പടർന്നത്.1905 ജനുവരി 22 ന് ലഹള രൂക്ഷമായി.നായരീഴവ ലഹളയുടെ അടിസ്ഥാന കാരണം ഈഴവരുടെ സ്‌കൂള്‍ പ്രവേശനം ആയിരുന്നു.കൊല്ലം, കാര്‍ത്തികപള്ളി പ്രദേശങ്ങളിലും ഹരിപ്പാടും ആയിരുന്നു കലാപം.ഈഴവര്‍ക്ക് കൂടുതല്‍ സ്വാധീനമുള്ള മേഖലകളില്‍ നായന്മാരെ വഴിയില്‍ തടയുക, അവരുടെ കുട മടക്കിക്കുക, ഏത്തം ഇടീപ്പിക്കുക ഇവയെല്ലാം നിര്‍ബന്ധിച്ചു ചെയ്യിച്ചു.പകരം നായന്മാരുടെ ശക്തി കേന്ദ്രങ്ങളില്‍ അവരും ഈഴവരോട് ഈ വിധമൊക്കെ പെരുമാറി.നായന്മാരുടെ ഏറ്റവും വലിയ വിദ്വേഷത്തിന് ഇരകളാക്കപ്പെട്ടത് ഈഴവ സമുദായം ആയിരുന്നു.പക്ഷേ അവസാനം ടി.കെ.മാധവൻ തന്നെ വിജയിച്ചു.സ്‌കൂളിലെ മേലധികാരിയുടെ നിർദ്ദേശത്തിൽ പ്രവേശനം അനുവദിച്ചു.അങ്ങനെ പിന്നാക്കക്കാരായ കുട്ടികൾക്ക് അവിടെ പ്രവേശനം ലഭിക്കുകയും ചെയ്‌തു.1904 മാര്‍ച്ചില്‍ കൊല്ലത്ത് ഇരുവിഭാഗം നേതാക്കളും യോഗം ചേർന്ന് അക്രമം പാടില്ലെന്ന തീരുമാനത്തിലെത്തിയത് ലഹളയ്ക്ക് ശമനം വരുത്തി.അതിൻ്റെ തുടക്കക്കാലത്തു വളരെ നിസ്സാരമെന്നു സവർണ്ണ വിഭാഗം കരുതിയിരുന്ന ഈ ലഹളയെ വരാനിരിക്കുന്ന മാറ്റത്തിൻ്റെ ഏറ്റവും വലിയ ആമുഖ രേഖയായി മാറ്റുന്നതിൽ ടി.കെ.മാധവൻ ചെലുത്തിയ സ്വാധീനം നിർണായകമായിരുന്നു.മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ല എന്ന അദ്ദേഹത്തിൻ്റെ വ്യക്തിപ്രഭാവം കേരളത്തിലെ സാമൂഹിക പ്രക്ഷോഭങ്ങളുടെ ചൂണ്ടു പലകയിൽ 1902 ൽ തുടങ്ങി 1904 ൽ അവസാനിച്ച ഈഴവ -നായർ പ്രക്ഷോഭം പ്രഥമസ്ഥാനത്തു നിൽക്കുന്നു.

അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായത് ശ്രിമൂലം പ്രജാ സഭയിൽ അംഗമാകാൻ കഴിഞ്ഞതാണ്.1904-ൽ സ്ഥാപിക്കപ്പെട്ട ശ്രീമൂലം പ്രജാസഭ തിരുവിതാംകൂർ രാജ്യസഭയായിരുന്നു.ഇതിൽ ഈഴവർ, പറയർ, പുലയർ തുടങ്ങി ജാതിക്കാരിൽ നിന്നും അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നു.1913 ൽ 11-ാം ശ്രീമൂലം പ്രജാസഭ സമ്മേളിച്ചു.അന്നത്തെ ഈഴവ പ്രതിനിധിയായിരുന്ന ആലുമ്മൂട്ടിൽ ഗോവിന്ദ ദാസിനു വേണ്ടി നിവേദനം തയ്യാറാക്കി നൽകിയത് മാധവനായിരുന്നു. 1918-ൽ മാധവൻ തിരുവിതാംകൂറിലെ നിയമനിർമ്മാണ സമിതിയായ ശ്രീമൂലം പ്രജാസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .1917,1918 വർഷങ്ങളിൽ അദ്ദേഹം അംഗമായിരുന്നു.1918-ൽ ശ്രീമൂലം അസംബ്ലിയിൽ അമ്മാവനായ കോമലേഴത്ത് കുഞ്ഞുപിള്ള ചേകവർക്ക് പകരമായി മാധവൻ തൻ്റെ കന്നി പ്രസംഗം നടത്തി.ജാതി-സമുദായ ഭേദമന്യേ എല്ലാ ആളുകൾക്കും ക്ഷേത്രപ്രവേശനവും ആരാധനയ്ക്കുള്ള അവകാശവും ആവശ്യപ്പെട്ടുള്ള പ്രമേയം അദ്ദേഹം അവതരിപ്പിച്ചു.1923-ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ കാക്കിനാഡ സമ്മേളനത്തിൽ അദ്ദേഹം തൊട്ടുകൂടായ്മ നിർമ്മാർജ്ജന പ്രമേയം അവതരിപ്പിച്ചു.വിഭിന്ന സമുദായങ്ങൾ തമ്മിലുള്ള സമ്പർക്കവും അഭിപ്രായ സ്വാതന്ത്ര്യവും നിലനിന്നിരുന്നു.ഈ ഘട്ടങ്ങളിൽ അദ്ദേഹം പൗരസമത്വത്തിനായി ശക്തിയായി സഭയിൽ വാദിച്ചിരുന്നു. ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവും പത്രപ്രവർത്തകനും വിപ്ലവകാരിയുമായിരുന്ന അദ്ദേഹം ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിൽ (എസ്.എൻ.ഡി.പി യോഗം) ഉൾപ്പെട്ടിരുന്നു. 1912-ൽ ശിവഗിരിയിൽ വച്ച് നടത്തപ്പെട്ട ശാരദ പ്രതിഷ്ഠയിൽ അദ്ദേഹം പങ്കെടുത്തു.1914-ൽ ശ്രീനാരായണ ഗുരുവുമായി പരിചയപ്പെട്ടു.1927-ൽ എസ്.എൻ.ഡി.പി യോഗം സെക്രട്ടറിയാ‍യി സംഘടന കെട്ടിപ്പടുക്കുന്നതിൽ മുഴുകി. പുതുതായി ഒരു ലക്ഷം അംഗങ്ങളെ ചേർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1927-ൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിൻ്റെ സംഘടനാ സെക്രട്ടറിയായി. എസ്.എൻ.ഡി.പി യോഗത്തിൻ്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ടി. കെ .മാധവൻ "ധർമ്മഭട സംഘം" എന്ന സന്നദ്ധ സംഘടന രൂപീകരിച്ചു.എസ്​.എന്‍.ഡി.പി യോഗത്തിൽ ടി.കെ. മാധവൻ്റെ കാലഘട്ടം ' യോഗത്തി​​ൻ്റെ സംഘടന കാലം' എന്നാണ് അറിയപ്പെടുന്നത് .ആരംഭകാലത്ത് ഒരു നിവേദക സംഘമായി മാത്രം പ്രവർത്തിച്ചിരുന്ന എസ് .എൻ. ഡി. പി യോഗത്തെ ബഹുജന സമര സംഘടനയാക്കി രൂപാന്തരപ്പെടുത്തിയത് അദ്ദേഹമാണ്. സെക്രട്ടറിയായി ചുമതലയേറ്റ ശേഷം നാലുമാസം കൊണ്ട് 50684 പുതിയ അംഗങ്ങളെ ചേർത്ത് യോഗത്തിൻ്റെ ജനകീയ അടിത്തറ വിപുലീകരിച്ചു.എസ്.എൻ.ഡി.പി യോഗത്തിന് സുശക്തവും വികേന്ദ്രീകൃതവുമായ സംഘടന സംവിധാനം ഉണ്ടാകണമെന്ന് ടി. കെ. മാധവന് നിർബന്ധം ഉണ്ടായിരുന്നു .എസ്.എൻ.ഡി.പി യോഗത്തിൻ്റെ അസ്ഥിവാരം ഉറപ്പിച്ചത് കുമാരനാശാൻ ആണെങ്കിൽ അതിനെ കെട്ടുറപ്പുള്ള ബഹുജന പ്രസ്ഥാനം ആക്കി വളർത്തിയത് ടി.കെ .മാധവൻ ആണ്.ശാഖാ യോഗങ്ങൾ സ്ഥാപിച്ച സമുദായ ശക്തി ഏകീകരിക്കാതെ സമുദായ പരിഷ്കരണമോ സമുദായത്തിൻ്റെ അവകാശ സംവാദനമോ സാധ്യമാകില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. അവിടെനിന്നാണ് ഒരു വർഷം കൊണ്ട് ഒരു ലക്ഷം അംഗങ്ങൾ എന്ന പദ്ധതിയുമായി ടി.കെ.മാധവൻ യോഗ നേതാക്കളെ സമീപിക്കുന്നത്. അത് ലക്ഷത്തിനപ്പുറം വിജയിച്ചു. അന്ന് തുടങ്ങിവെച്ച സംഘടനാ വിപുലീകരണ പ്രവർത്തനങ്ങൾ ഇന്നും അനുശ്രിതം തുടരുന്നതും എസ്.എൻ.ഡി.പി യോഗം ലോകമാകെ പടർന്ന് പന്തലിച്ചു കൊണ്ടിരിക്കുന്നതും ആ മഹാത്മാവിനോട് സമുദായ നേതൃത്വം കാട്ടുന്ന ആദരവ് കൂടിയാണ്.

കാസരോഗം പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്തും ടി.കെ. മാധവൻ സംഘടനാ പ്രവർത്തനത്തിൽ മുഴുകുകയായിരുന്നു. സെക്രട്ടറിയായതിനു ശേഷം അദ്ദേഹം ഒരു കൊല്ലം കൊണ്ട് അൻപതിനായിരത്തിൽ പരം അംഗങ്ങളെ പുതുതായി എസ്.എൻ.ഡി.പി. യിലേക്ക് ചേർത്തു. 255 ശാഖായോഗങ്ങളും 10 യൂണിയനും അദ്ദേഹം സംഘടിപ്പിച്ചു. ഈഴവ മെമ്മോറിയൽ എന്ന പേരിൽ ഇർവിൻ പ്രഭുവിന് സമർപ്പിക്കാനുദ്ദേശിച്ച് തയ്യാറാക്കിയ ഒപ്പ് ശേഖരണവും ഇക്കാലത്ത് അദ്ദേഹം ചെയ്തു പോന്നു. മന്നത്തു പത്മനാഭനുമായി സഹകരിച്ച് ക്ഷേത്രപ്രവേശന സം‍രംഭത്തിലും അദ്ദേഹം പങ്ക് ചേർന്നു. അദ്ദേഹത്തെക്കുറിച്ച് മഹാകവി കുമാരനാശാൻ ഇപ്രകാരം പാടി:

“ചെഞ്ചോരതുള്ളും ചെറുപ്രായക്കാർ തന്ദ്രിക്കെഴും ചെറുകൊഞ്ചലാല മയങ്ങി സ്വകർത്തവ്യം മറക്കവേ സഹസ്രാധികയുവബാഹുക്കൾ സാധിക്കാത്ത മഹത്താം കർമം കാസരോഗിതൻ കരം ചെയ്തു”.

. . .

A murder in Alummoottil meda was the inspiration of the screenplay of Manichitrathazhu.